കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Saturday, December 12, 2009

ഒരു ഗാനം

പല്ലവി:
മുറ്റത്തെ മുക്കുറ്റി മുല്ലക്കവിളത്തു
മുത്തം കൊടുത്തു മൂവന്തി നിലാവ്
മുളനാഴിയാലളന്നാരോ മനസ്സിന്റെ
മഞ്ചാടി മണിപോലെയെന്‍ കിനാവ്


അനുപല്ലവി:
മാമ്പൂ മന്ദസ്മിതം ചൊരിഞ്ഞു
മന്ദസമീരനു സമ്മാനം
ഞാനും മഞ്ഞണിമാല കോര്‍ത്തു
മന്മഥ ദേവനു സാമോദം
പാടും കിളിയും തെങ്ങിളനീരും കാറ്റും
പറയും സ്വകാര‍യ് മിന്നേതു രാഗം

ചരണം:
മാനം പോക്കുവെയില്‍ കൊളുത്തി
മുത്തണിക്കാവിനു ദീപാഞ്ജലി
ഞാനും മിഴിനെയ്ത്തിരി കൊളുത്തി
മാനസത്തോഴനു സ്നേഹാരതി
പൂവും മുകിലും കായല്‍ക്കടവും കുളിരും
പറയും സ്വകാര‍യ് മിന്നനുരാഗം.

ബാലവേല

മഷിത്തണ്ടിനും
സ്ലേറ്റിനുമിടയില്‍
ഉച്ചക്കഞ്ഞി കിട്ടാത്തവന്റെ
വ്യാകരണം മറന്ന
ചത്ത നിലവിളി

വെശന്ന്
തല കറങ്ങിയ നേരം
ചേച്ചിക്കു കരുതിയ
കഞ്ഞിവെള്ളം
കലമോടെ
മുഖത്ത് കമിഴ്ത്തിയപ്പോള്‍
വയറില്‍ നിന്നും
കാഞ്ഞവാക്കിന്റെ
പോക്കിരിത്തരം.

അങ്ങൂട്ടയില്‍ പാര്‍ക്കുന്ന
പെണ്ണിന്റെ
പാവാട പൊക്കി നോക്കിയപ്പോള്‍
തുടയില്‍
അഞ്ചെട്ട് പുളിവാറല്‍

കുളക്കടവില്‍
പുസ്തകം
ചന്തിക്കടിയില്‍ തിരുകി
അമര്‍ന്നിരുന്നപ്പോള്‍
പുറത്തു ചാടിയ
കടുങ്ങാമണി കണ്ട്
നാണിച്ചു പോയത്
ഏതു മത്സ്യകന്യകമാരോ..........?

തോന്ന്യാസം വരച്ചു വെച്ച
മലയാള പാഠാവലി കണ്ട്
ആലി മാഷാണ് പറഞ്ഞത്
'ഓന്‍ വേണോങ്കി പൊസ്തകത്തിലും
തൂറി വെക്കൂംന്ന്....'

മുട്ടേന്നു മുറിയാത്ത ചെക്കന്‍
പറങ്കിമാവിന്‍ തോപ്പിലിരുന്നു
കാണിച്ച വികൃതി
നാട്ടില്‍ പാട്ടാക്കിയത്
പാല്‍ക്കാരി
നാണിയമ്മയായിരുന്നു.

ഷീല,
ശാരദ,
ജയഭാരതി-
രാത്രിയില്‍
സ്വപ്നം കണ്ട
നായികമാര്‍ക്കു വേണ്ടിയായിരുന്നു
പറങ്കിയണ്ടി
മോഷ്ടിച്ചു വിറ്റതും.

കുരുത്തം കെട്ടോനെന്നു
വിളിപ്പേരു ചാര്‍ത്തിയ
നാട്ടാരെ
ആകെ
അലമ്പായ ജീവിതം
ഒടുവില്‍
പാമ്പു കടിച്ചു
ചത്തതാണേ..............

മന്മഥാ ടാക്കീസിലെ
പമ്പിന്‍ കാവില്‍
കൃഷ്ണചന്ദ്രനും
ജയഭാരതിയും
രതിനിര്‍വേദമാടിയതു കണ്ട്
രാത്രി
ചിരട്ടയില്‍
മെഴുകുതിരി
കൂട്ടിപ്പിടിച്ചു
പാതിയിരുട്ടില്‍
നടക്കുമ്പോള്‍
പാമ്പു കടിച്ചു ചത്തതാണേ..................!
(മാതൃഭൂമി 2009 വിഷു വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.)