കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Tuesday, February 23, 2010

നാന്ദി

പ്രാണനുള്ളം വെടിഞ്ഞു പോകുമ്പൊഴും
പാതിവാക്കിന്റെ മന്ത്രം മുഴങ്ങുമെന്‍
ചോര വറ്റിയ ചുണ്ടിന്റെ കോണിലായ്
പ്രേത വാക്കായ് കരുതി വെച്ചേക്കുക:


"എത്ര ജന്മം നരിയായ് പിറക്കിലും
എത്ര ജന്മം നായായ് പിറക്കിലും
പ്രളയ കാലം വരേയ്ക്കും നികൃഷ്ടമാം
ജന്മമാര്‍ന്നു പിറന്നു നരയ്ക്കിലും
മര്‍ത്യദേഹമെടുത്തുകൊണ്ടീ നര-
കാര്‍ണവത്തില്‍ പിറക്കേണ്ട ജീവനേ!


വെന്തു പോകാതിരിക്കട്ടെ ജീവിതം
അന്ധകൂപമാം മര്‍ത്യജന്മങ്ങളില്‍ !"

Saturday, February 20, 2010

കാശി

 
മനയിലാന്‍ കാശിയില്‍                                                             ഫോട്ടോ: പ്രമോദ് രാജ്
(മനസ്സില്‍ ഒരിക്കലും മായാത്ത അനുഭൂതി വിശേഷം പകരുകയാണ് കാശി. നൂറ്റാണ്ടുകളായി ഭാരതീയ സംസ്കൃതിയുടെ ആണിക്കല്ലായി വര്‍ത്തിക്കുകയാണ് കാശിയും വാരാണസി നഗരവും. 'അവിമുക്തം' എന്നു വിശേഷിപ്പിക്കപ്പെടുന്ന കാശിയിലെത്തിയാല്‍ ഏതൊരാളാണ് ആ തീര്‍ഥഘട്ടത്തില്‍ നിന്നും തിരിച്ചു മടങ്ങുക! കാശിയിലെ തീര്‍ഥാടന വേളയില്‍ എഴുതിയ കവിതയാണ് ഇത്തവണത്തെ സമ്മാനം. കാശിയെക്കുറിച്ചുള്ള ഒരു ദീര്‍ഘസഞ്ചാരക്കുറിപ്പ് വൈകാതെ പ്രതീക്ഷിക്കാം.)  

ഒന്ന്
മണ്ണാങ്കട്ടയെ
പരിചയപ്പെടുമ്പോള്‍
മലയാള പാഠാവലി
കണ്ടിരുന്നില്ല.

അച്ഛന്‍ മണ്ണാങ്കട്ടയായും
അമ്മ കരിയിലയായും
ചരിത്രത്തില്‍ നിന്നു
വഴുതിപ്പോവുമ്പോള്‍
ഞാന്‍
മഷിത്തണ്ടു കൊണ്ട്
സ്ലേറ്റില്‍ എഞ്ചുവടി
പകര്‍ത്തുകയായിരുന്നു.

രണ്ട്
പാടം മുറിച്ചു കടന്ന്
പടിപ്പുര നൂണ്ട്
കൂട്ടുകാരന്‍ കേശവന്റെ
ഇല്ലത്തെത്തുമ്പോള്‍
പുഴുക്കുത്തിയ
നാലുകെട്ടിന്റെ ചുമരില്‍
മുറുക്കിത്തുപ്പിയ പഴമ
(വഴിയില്‍ ശ്രീധരന്‍ മാഷിന്റെ
നീളന്‍ നിഴലില്‍
പണ്ടു കിട്ടിയ
അടിയുടെ ചൂരല്‍ച്ചിരി.

ബാലേട്ടന്റെ ചായക്കടയുടെ
ചില്ലലമാരയില്‍
സുഖിയന്‍ രുചിക്കുന്ന
കണ്ണുകള്‍ )

കേശവന്റെ അച്ഛന്‍
കുളിക്കുന്നതു കണ്ടാണ്
കുളത്തിലും
തോട്ടിലും
ചാല്‍ വഴികളിലും
ഗംഗയും
യമുനയുമുണ്ടെന്നു
മനസ്സിലായത്
"ഗംഗേ ച യമുനേ ചൈവ...."

മൂന്ന്
വാഴക്കുല വിറ്റുകിട്ടിയ
കാശിനാല്‍
മുണ്ടുടുത്ത് 
ഞെളിഞ്ഞു നടക്കുമ്പോള്‍
മടക്കിക്കുത്താനായിരുന്നു പാട്
മുണ്ടില്‍ ചളിവെള്ളം തെറിപ്പിച്ച
സൈക്കിള്‍ക്കാരനെ നോക്കി
തെറി പറയാനാഞ്ഞപ്പോള്‍
നാവില്‍
ഗംഗേ യമുനേ എന്നിങ്ങനെ!

നാല്
മരണാസന്നര്‍ക്ക്
ഗംഗാജലവും
മരണാനന്തരം
രാമായണവും വേണമെന്നു
കേശവന്റെ അച്ഛനാണ്
പറഞ്ഞത്.
തെക്കോട്ടെടുക്കുമ്പോള്‍
കിടത്താന്‍ മാവുവേണമെന്നു
കാണിച്ചു തന്നതും
കേശവന്റെ അച്ഛനായിരുന്നു.
മരണം 
ഒരു കാശി യാത്രയാണെന്നു
കണ്ടത്
അഗ്നിനാളങ്ങള്‍ക്കിടയില്‍
ആത്മാവിന്റെ
നിലവിളിയിലാണ്.

അഞ്ച്
കണ്ടതൊക്കെയും
കാണാത്തതായും
കണാത്തത്
കണ്ടതായും നടിച്ചത്
ബന്ധങ്ങളുടെ
പിരിമുറുക്കത്തിലും
ബന്ധനങ്ങളുടെ
നെടുവീര്‍പ്പിലും!

തന്നോളമായെന്നു പറഞ്ഞ്
ഉപേക്ഷിച്ചു പോയവര്‍
പലരാണ്.
പലരേയും
ഉപേക്ഷിക്കാനാവാഞ്ഞതു കൊണ്ടാണ്
പരീക്ഷാ ഹാളില്‍
തല കറങ്ങി വീണതും.

ആറ് 
ഒന്നും നിനയ്ക്കാതിരിക്കുവാ-
നെന്നെത്തിരയാതിരിക്കുവാ-
നെന്നില്‍ക്കവിയാതിരിക്കുവാ-
നെന്നെത്തിരഞ്ഞു ഞാന്‍ കാശിയില്‍

ഏഴ് 
റിക്ഷാ വണ്ടികള്‍ ,
കാളകള്‍ ,
പൊടി നിരത്തുകള്‍ -
വാരാണസിക്കു
തിരക്കാണ് പഥ്യം.

കാവിക്കോലങ്ങള്‍ ,
കുഷ്ഠരോഗികള്‍ ,
ഭാംഗിന്‍ മയക്കത്തിലാണ്ട
യോഗസമാധികള്‍ -
കാശിയ്ക്കൊരു മുഖം.

പാതിയെരിഞ്ഞ
ശവങ്ങള്‍ക്ക്
ജലനിര്‍വാണം,
വേദവാക്യങ്ങള്‍ക്ക്
ശ്രുതി സായാഹ്നം,
തീര്‍ഥഘട്ടങ്ങളില്‍
മന്ത്രാരതി-
മംഗളയായ ഗംഗയ്ക്ക്
മറുമുഖം.

കുടുമയും
കൗപീനവും
പൂണൂലില്‍ ഗായത്രിയും
കൈക്കുടന്നയില്‍
ജലസവിതാവും
പുണ്യാത്മക്കള്‍ക്ക്
തീര്‍ഥായനം.

വിശ്വനാഥനും
അവിമുക്തം.

എട്ട്
സന്ധ്യ.
മംഗളാരതിയ്ക്കും
മംഗളം.
ഉപേക്ഷിച്ചു പോവേണ്ടത്
വഴിയില്‍ നഷ്ടപ്പെട്ടതോര്‍ത്ത് 
ചിരിച്ചു കൊണ്ട് പടി കയറ്റം.
നാവിലപ്പോഴും
ഗംഗയുടെ ഒരു തുള്ളി.
കാതില്‍
ഇങ്ങനെ മുഴക്കം:
"ഗംഗാ ജല ലവ കണികാ പീതാ..."

Wednesday, February 17, 2010

ഗ്രാമം
















കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്
കണ്ണാന്തളിപ്പൂവിന്‍ സ്വപ്നമുണ്ട്
കൂകുന്ന കുയിലിന്റെ പാട്ടുമുണ്ട്
         കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
         കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്

പാള വിശറി തന്‍ കൈ പിടിയ്ക്കും
മൂളുന്ന കാറ്റിന്‍ കിതപ്പുമുണ്ട്
ചെമ്മണ്‍ നിരത്തിന്റെ സ്നേഹമുണ്ട്
കുമ്മായം തേച്ചൊരാകാശമുണ്ട്
         കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
         കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്

നെല്‍ക്കതിര്‍ കറ്റകളാക്കി വെയ്ക്കും
നല്ല പെണ്ണുങ്ങള്‍ തന്‍ ചേലുമുണ്ട്
കൊയ്ത്തു കഴിഞ്ഞ നെല്‍പ്പാടങ്ങളില്‍
തത്തകള്‍ ചാര്‍ത്തിയ പച്ചയുണ്ട്
          കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
          കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്

കൈതവരമ്പത്തു കാത്തിരിക്കും
കൊറ്റിയമ്മാവന്റെ ധ്യാനമുണ്ട്
പൂവാലനണ്ണാറക്കണ്ണനുണ്ണാന്‍
മൂവാണ്ടന്‍ മാവിലോ സദ്യയുണ്ട്
         കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
         കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്

മക്കളെ ലാളിച്ചു കിന്നരിക്കും
മാളങ്ങളില്‍ കുളക്കോഴിയുണ്ട്
കറ്റക്കിടാവിനെയുമ്മവെയ്ക്കും
മുറ്റത്തു പുള്ളിപ്പശുവുമുണ്ട്
         കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
         കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്

അക്ഷരമാല പറഞ്ഞു നീങ്ങും
പക്ഷികള്‍ ചേക്കേറും ചില്ലയുണ്ട്
അമ്പലം ചുറ്റിപ്പറന്നു നീങ്ങും
തുമ്പികള്‍ ചൊല്ലുന്ന നാമുണ്ട്
        കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
        കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട് 

വെള്ളിക്കിനാവിന്‍ കൊലുസണിഞ്ഞ്
തുള്ളിച്ചിരിക്കും പുഴയുമുണ്ട്
പുള്ളും പിറാവും വഴക്കടിയ്ക്കും
പന്തലിന്‍ വള്ളിപ്പടര്‍പ്പുമുണ്ട്
       കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
       കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്

ദൂരങ്ങളില്‍ പോയൊളിച്ചിടുമ്പോള്‍ 
നേരു പോലെത്തുന്ന ഗ്രാമമുണ്ട്
നാവിന്‍ മൊഴികളില്‍ വിങ്ങി നിന്നോ
നോവിന്‍ സുഖം പോലെയെന്റെ ഗ്രാമം!

Monday, February 15, 2010

കാലം

(ഓരോരുത്തര്‍ക്കും ഓര്‍ക്കാന്‍ ഒരു കാലമുണ്ടാവും. നിറവും നിഴലും കലര്‍ന്നവ. കരിയും കനലും നിറഞ്ഞവ. ഓര്‍മകളില്‍ പതം പറഞ്ഞു നില്‍ക്കുന്നവ. ഓടിയൊളിക്കാന്‍ തിടുക്കം കൂട്ടുന്നവ.)

 












ഓര്‍മയിലുണ്ടെന്നും ഓര്‍ക്കാന്‍ കൊതിയ്ക്കാത്ത
പൊള്ളുന്ന ജീവന്റെ ബാല്യകാലം
ഓര്‍മയിലുണ്ടെന്നും ഓടിത്തളര്‍ന്നൊരു
കുഞ്ഞിന്റെയുള്ളിലെ നോവുപാടം

ചാണകം തേച്ച കോലായിലെ പുല്‍പ്പായില്‍
ചങ്കിടിപ്പിന്‍ നിഴല്‍ വീണകാലം
തേങ്ങിക്കരഞ്ഞുകൊണ്ടമ്മതന്‍ മാറിലെ
കണ്ണീരിനുള്ളം നുകര്‍ന്ന കാലം

കര്‍ക്കിടകപ്പാതിരാവില്‍ വിശപ്പിന്റെ
കൂരിരുള്‍ മോന്തിക്കുടിച്ച കാലം
മുറ്റത്തു പൂക്കളം തീര്‍ക്കാതെ നൊമ്പര-
പ്പൂവിന്റെ സങ്കടമായ കാലം

വാഴയിലക്കുട ചൂടി വിദ്യാലയ-
പ്പാതയില്‍ മഴ നനഞ്ഞെത്ര കാലം
മാറിയുടുക്കുവാന്‍ കുപ്പായമില്ലാഞ്ഞു
ഈറനുടുത്തു നടന്ന കാലം

ആരോ വിരല്‍ നീട്ടി നെഞ്ചകം നോവിച്ച
നഷ്ടസ്വപ്നങ്ങള്‍ തന്‍ പ്രണയ കാലം
ആരും തുണയ്ക്കാതെ ജീവിതപ്പാതയില്‍
ആര്‍ക്കുമേ വേണ്ടാതലഞ്ഞ കാലം

തീ പിടിയ്ക്കും വിചാരങ്ങള്‍ തോല്‍പ്പിയ്ക്കുവാന്‍
മൗനിയായ് തീര്‍ന്നതുമെത്ര കാലം
ഏങ്ങിക്കുഴഞ്ഞു വീഴുമ്പൊഴും ചുണ്ടിലെ-
പ്പാട്ടിന്‍ നിലാവിനെയോര്‍ത്ത കാലം

കാലമേ നിന്നെക്കണക്കാക്കുവാന്‍ നീണ്ട-
കാതങ്ങള്‍ താണ്ടിക്കുഴഞ്ഞ കാലം
പ്രാണന്റെ നേര്‍ത്ത ചിലമ്പൊലിക്കോലങ്ങള്‍
പാതിവഴിയില്‍പ്പിരിഞ്ഞ കാലം
പേരറിയാത്തോരിരുണ്ട കാലം
പേടിക്കിനാവു ചിരിച്ച കാലം.

Saturday, February 13, 2010

ഒരു ഗുണപാഠ കഥ

പ്രിയപ്പെട്ട വായനക്കാര്‍ക്കു ഇതാ മനോഹരമായ  ഒരു ഗുണപാഠകഥ. ജീവിതത്തില്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഈ പാഠം ഉപകരിച്ചെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി.
 
അതിരു കവിഞ്ഞാല്‍ ....

  സീതാന്വേഷണത്തിനായി ലങ്കയിലെത്തിയ ഹനുമാന്‍ സീതാദേവിയെ സന്ദര്‍ശിച്ച ശേഷം അശോകവനം നശിപ്പിച്ചു തുടങ്ങി. ഹനുമാന്റെ പ്രവൃത്തികണ്ട് രാക്ഷസര്‍ ഹനുമാനെ പിടിച്ചു കെട്ടി രാവണസന്നിധിയില്‍ കൊണ്ടുചെന്നു.
  ലങ്കാപുരിയില്‍ നാശനഷ്ടങ്ങള്‍ വരുത്തിവെച്ച വാനരനെ ഒരു പാഠം പഠിപ്പിക്കണമെന്നു രാവണന്‍ തീരുമാനിച്ചു. വാനരന്മാരുടെ കരുത്തു  വാലിന്മേലാണെന്നും അതിനാല്‍ ഹനുമാന്റെ വാലില്‍ തുണിചുറ്റി തീ കൊടുക്കണമെന്നുമായിരുന്നു രാവണന്റെ കല്പന.
  എന്നാല്‍ , ഹനുമാനാകട്ടെ തന്റെ വാല്‍ യഥേഷ്ടം നീട്ടാനും ചുരുക്കാനും കഴിയുമായിരുന്നു. 
  രാവണന്റെ കല്പന നിറവേറ്റാന്‍ രാക്ഷസര്‍ ഒരുങ്ങി. അവര്‍ ഹനുമാന്റെ വാലില്‍ തുണിചുറ്റാന്‍ തുടങ്ങി. ഈ സമയം ഹനുമാന്‍ തന്റെ വാല്‍ നീട്ടാനും തുടങ്ങി. രാക്ഷസര്‍ എത്രയധികം തുണി ചുറ്റിയിട്ടും ഹനുമാന്റെ വാല്‍ നീണ്ടു കൊണ്ടേയിരുന്നു.
  ലങ്കാപുരിയിലെ തുണി മുഴുവന്‍ ഹനുമാന്റെ വാലില്‍ ചുറ്റി. ഒടുവില്‍ രാക്ഷസരുടേയും സ്ത്രീകളുടേയും ഉത്തരീയം വരെ ഹനുമാന്റെ വാലില്‍ ചുറ്റി. അപ്പോഴും ഹനുമാന്റെ വാല്‍ നീണ്ടു തന്നെയിരുന്നു. 
  അവസാനം വാനരന്റെ വാലില്‍ ചുറ്റാന്‍ ലങ്കാപുരിയില്‍ തുണിയില്ലാതെ വന്നു. അപ്പോള്‍ രാക്ഷസര്‍ ഒരു ഉപായം മുന്നോട്ടു വെച്ചു:
  'ലങ്കാപുരിയിലെ അശോകവനികയില്‍ പാര്‍പ്പിച്ച സീത ധരിച്ചിരിക്കുന്ന വസ്ത്രമെടുത്തു വാനരന്റെ വാലില്‍ ചുറ്റുക!'
  രാക്ഷസരുടെ ഈ നിര്‍ദേശം കേട്ടു ഹനുമാന്‍ ഞെട്ടിപ്പോയി. 
  താന്‍ കാണിച്ച കുസൃതി തന്റെ സ്വാമി പത്നിക്കു മാനക്കേടുണ്ടാക്കാന്‍ പോവുകയാണെന്നു ഹനുമാനു മനസ്സിലായി.
  ഉടന്‍ ഹനുമാന്‍ തന്റെ വാല്‍ നീട്ടുന്നതു നിര്‍ത്തുകയും ചെയ്തു.
  ഗുണപാഠം                                                                                           
  ഏതൊരു പ്രവൃത്തിയും അതിരുകവിഞ്ഞാല്‍ അതു ഗുണത്തെക്കാളേറെ ദോഷകരമായി ഭവിക്കും. അധികമായാല്‍ അമൃതും വിഷം എന്നതും ഓര്‍മിക്കാം. 

ആഘോഷ സായാഹ്നം

കൊച്ചിയില്‍ നടന്ന അമൃതാ -മാതൃഭൂമി അവാര്‍ഡ് 
നിശയില്‍ ആലപിച്ച തീംസോങ്ങ്









                                                 
                                                 ഡിസൈന്‍ : അംജിത് ബാലകൃഷ്ണന്‍

ആഘോഷ സായാഹ്നം
ആനന്ദ സംഗീതം
തിരനുരയലയിളകുമൊരഴകിതോ
മൃദുതരനിറകതിര്‍ തൂ നിലാവോ

പുലരിതന്‍ കിരണമായ് വന്നു മാതൃഭൂമിയില്‍
പുതുമയായ് ജീവിതം തന്നു മാതൃഭാഷയില്‍
മഹിതമാം കാലമേ നിന്റെ ജീവ ജിഹ്വയായ്
അനുദിനം സാക്ഷിയായ് മലയാളഭൂമിയില്‍
സഹജ സ്വരമരികേ കനവു മൊഴിപകരാന്‍
താരജാലം പൂക്കളായി പൂത്തു നിന്നുവോ

പ്രണവമായ് പൊഴിയുമോ സ്വരരാഗമേഘമേ
അമൃതമായ് വിടരുമോ ലയ ജീവതാരമേ
അരുകിലായ് കരുണപോല്‍ ജപസ്നേഹസാഗരം
പ്രകൃതിയായ്  തഴുകിടും തിരുമാതൃസാധകം
കരളിലൊരു തണലായ് സുകൃത ശ്രുതിയലിയാന്‍
താരജാലം പൂക്കളായി പൂത്തു നിന്നുവോ
                                         സംഗീതം: വിശ്വജിത്ത്

Wednesday, February 10, 2010

ഗിരീഷ് പുത്തഞ്ചേരിയ്ക്ക്



























വാക്കിന്റെ കണ്ണാടി
താമരപ്പൂവിലിരുന്നൊരു ദേവിയെ 
താരാട്ടു പാടിയുണര്‍ത്തി നീ സൗമ്യനായ്
നാഴിയില്‍ നന്മയളന്നൊരു ഗ്രാമത്തെ
നാവിന്‍ മൊഴിയില്‍ പകര്‍ത്തി നീ ശാന്തനായ്
പിന്നെയും പിന്നെയും നാരായ മുനയിലെ
പിന്മുടിയില്‍ത്തുളസിപ്പൂവു വെച്ചു നീ
ആകാശദീപങ്ങളെസ്സാക്ഷി നിര്‍ത്തി നീ
ആഗ്നേയശൈല സിന്ദൂര സങ്കല്പമായ്
ഇത്തിരിപ്പോന്ന കൈക്കുമ്പിളില്‍ച്ചേലാര്‍ന്ന
മുത്തും പവിഴവും വാക്കാല്‍ നിറച്ചു നീ
അമ്മ തന്‍ കണ്ണില്‍ മഴക്കാറു കണ്ടതും
അച്ഛനാം മണ്‍വിളക്കായി നീ പൂത്തതും
വിങ്ങലിന്‍ പ്രേമം പകുത്തതും, നെഞ്ചകം
വിങ്ങിക്കരയും നിലാവിനെച്ചേര്‍ത്തതും
വീണുടയാത്തൊരു സൂര്യ കിരീടമായ്
വീണ്ടും കൊതിക്കുന്ന സംഗീതമായതും 
പാട്ടിന്റെ പാലാഴി ഞങ്ങള്‍ക്കു തന്ന നീ
പട്ടു പുതച്ചു കിടക്കുമ്പൊഴും-പട്ടു-
പോകാതെ സത്യമാം ചന്ദനം ചാലിച്ച
വാക്കിന്റെ കണ്ണാടിയാണു നീ ഞങ്ങളില്‍ 
                                    -മനോജ് മനയില്‍ 
(എന്റെ നാട്ടുകാരനായ പാട്ടുകാരനു്, 
ഞങ്ങളുടെ പ്രിയപ്പെട്ട ഗിരീഷേട്ടനു്)

Sunday, February 7, 2010

ശിവരാത്രി സ്പെഷ്യല്‍

വിഷ്ണുനാമം ജപിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തുന്ന അപൂര്‍വ ചടങ്ങാണ് ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയില്‍ നടക്കുന്ന "ശിവാലയ ഓട്ടം" . ഇന്ത്യയില്‍ മറ്റെങ്ങും കാണാത്ത ഈ വ്യത്യസ്തമായ ആചാരത്തെക്കുറിച്ച്  പ്രിയപ്പെട്ട വായനക്കാര്‍ക്ക് വായിക്കാം.

ശിവാലയ ഓട്ടം                        
കുംഭമാസത്തിലെമഹാശിവരാത്രിയോടനുബദ്ധിച്ച് കന്യാകുമാരി ജില്ലയില്‍ നടക്കുന്ന ഭക്തിനിര്‍ഭരമായ ചടങ്ങാണ് ശിവാലയഓട്ടം. പന്ത്രണ്ട് ശിവാലയങ്ങളില്‍ വ്രതനിഷ്ഠയോടെ ഒരു ദിവസം കൊണ്ട് ഓടിയെത്തി ദര്‍ശനം നടത്തുക എന്നതാണ് ശിവാലയ ഓട്ടം. കന്യാകുമാരി ജില്ലയിലെ കല്‍ക്കുളം, വിളവങ്കോട് താലുക്കുകളിലായി സ്ഥിതി ചെയ്യുന്നതാണ് ശിവാലയ ഓട്ടത്തില്‍ ഉള്‍പ്പെടുന്ന 12 ക്ഷേത്രങ്ങള്‍ . ശിവപ്രീതികരമായി നടത്തപ്പെടുന്ന അപൂര്‍വ ചടങ്ങാണ് ശിവാലയ ഓട്ടം.
ഴയ കേരളത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി  ഇന്ന് തമിഴ് നാട് സംസ്ഥാനത്തിന്റെ ഭാഗമാണ്. എങ്കില്‍പ്പോലും ശിവാലയ ഓട്ടത്തില്‍ പങ്കെടുക്കുന്ന ഭക്തരില്‍ ഭൂരിഭാഗവും മലയാളികളാണ് എന്നതാണ് ഒരു പ്രത്യേകത.
തിരുമല, തിക്കുറിച്ചി, തൃപ്പരപ്പു്, തിരുനന്തിക്കര, പൊന്‍മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്കോട്, തിരുവിതാങ്കോട്, തൃപ്പന്നിക്കോട്, തിരുനട്ടാലം എന്നിവയാണ് ശിവാലയ ഓട്ടം നടത്തുന്ന 12 ശിവാലയങ്ങള്‍ .
വിഷ്ണുനാമം ജപിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തുന്ന ഇന്ത്യയിലെ തന്നെ അപൂര്‍വം ചടങ്ങാണ് ശിവാലയ ഓട്ടം. "ഗോവിന്ദാ.... ഗോപാല..." എന്ന നാമം ഉറക്കെ ജപിച്ചു കൊണ്ടാണ് ഭക്തര്‍ ശിവാലയ ഓട്ടം നടത്തുന്നത്. ശൈവ-വൈഷ്ണവ സമന്വയത്തിന്റെ പ്രതീകമായി പണ്ടുകാലത്ത് നടത്തിയ ആചാരവിശേഷമാണ് ശിവാലയ ഓട്ടം എന്നു വിശ്വസിക്കപ്പെടുന്നു.
ശിവാലയ ഓട്ടക്കാര്‍ "ഗോവിന്ദന്‍ " എന്നാണ് അറിയപ്പെടുക. വെള്ളമുണ്ടും അതിനു മുകളില്‍ ചുറ്റിയ ചുവന്ന കച്ചയുമാണ് ഓട്ടക്കാരുടെ വേഷം. 
ഓട്ടക്കാരുടെ കൈയില്‍ ഒരു വിശറിയുമുണ്ടായിരിക്കും. 
ഓരോ ക്ഷേത്രത്തിലുമെത്തുമ്പോള്‍ അവിടങ്ങളിലെ ദേവരെ വീശാനാണ് വിശറി കൈയില്‍ കരുതുന്നത്. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചി കെട്ടിയിരിക്കും. ഒന്ന് ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന ഭസ്മം സൂക്ഷിക്കാനും രണ്ടാമത്തേത് യാത്രയ്ക്കുള്ള പണം സൂക്ഷിക്കാനും.
ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം ഇപ്രകാരമാണ്:
ണ്ടു കാലത്ത് വ്യാഘ്രപാദന്‍ എന്നുപേരായ ഒരു മുനി ജീവിച്ചിരുന്നു. പൂര്‍വജന്‍മത്തില്‍ ഇദ്ദേഹം ഗൗതമമുനിയായിരുന്നു. വ്യാഘ്രപാദമുനി ദീര്‍ഘകാലം ശിവഭഗവാനെ തപസ്സു ചെയ്തു വിചിത്രങ്ങളായ രണ്ട് വരങ്ങള്‍ സമ്പാദിച്ചു. ശിവപൂജയ്ക്ക് പോറലേല്‍ക്കാതെ പൂക്കള്‍ പറിയ്ക്കാന്‍ കൈനഖങ്ങളില്‍ കണ്ണ് എന്നതായിരുന്നു ഒന്നാമത്തെ വരം. ഏതു മരത്തിലും കയറി പൂക്കള്‍ പറിയ്ക്കാന്‍ കാലില്‍ പുലിയെപ്പോലെ നഖങ്ങളുള്ള പാദങ്ങള്‍ എന്നതായിരുന്നു രണ്ടാമത്തെ വരം. പരമേശ്വരന്‍ ഭക്തനെ അനുഗ്രഹിച്ചു. അന്നുമുതല്‍ ഈ മുനി വ്യാഘ്രപാദന്‍ അഥവാ പുലിയെപ്പോലെ പാദങ്ങളുള്ളവന്‍ എന്നറിയപ്പെട്ടു. 
കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് പാണ്ഡവര്‍ നടത്തിയ അശ്വമേധ യാഗത്തിനു വ്യാഘ്രപാദമുനിയെ മുഖ്യാതിഥിയാക്കണമെന്നു ശ്രീകൃഷ്ണന്‍ ആവശ്യപ്പെട്ടു. ശിവമാഹാത്മ്യം ശ്രീകൃഷ്ണന് ചൊല്ലിക്കൊടുത്ത ഉപമന്യുവിന്റെയും അനുജന്‍ ധൗമ്യന്റെയും പിതാവായിരുന്നു വ്യാഘ്രപാദന്‍ . അതായിരുന്നു അശ്വമേധയാഗത്തിനു വ്യാഘ്രപാദനെ ക്ഷണിക്കാന്‍ കാരണം. തന്നേയുമല്ല വ്യാഘ്രപാദന്റെ വിഷ്ണുവിദ്വേഷം കുറയ്ക്കാന്‍ ഇതു വഴിവെക്കുമെന്നും ശ്രീകൃഷ്ണന്‍ കണക്കുകൂട്ടി. 
ഭീമസേനനെയായിരുന്നു വ്യാഘ്രപാദമുനിയെ ക്ഷണിക്കാന്‍ ശ്രീകൃഷ്ണന്‍ നിയോഗിച്ചത്. വ്യാഘ്രപാദമുനിയുടെ സമീപത്തേക്കു യാത്രയാക്കുന്ന വേളയില്‍ ശ്രീകൃഷ്ണന്‍ 12 രുദ്രാക്ഷങ്ങളും ഭീമനെ ഏല്‍പ്പിച്ചു. 
തിരുവിതാംകൂറിന്റെ തെക്കു ഭാഗത്ത് മുഞ്ചിറയ്ക്കടുത്തുള്ള താമ്രപര്‍ണി നദീതീരത്ത് 'മുനിമാര്‍തോട്ടം' എന്നറിയപ്പെടുന്ന സ്ഥലത്ത് തപസ്സനുഷ്ഠിക്കുകയായിരുന്നു ഈ സമയം വ്യാഘ്രപാദമുനി. ഭീമന്‍ മുനിക്കു സമീപമെത്തി ശ്രീകൃഷണന്റെ നിര്‍ദേശ പ്രകാരം "ഗോവിന്ദാ... ഗോപാലാ..." എന്നു ഉറക്കെ വിളിച്ചു. ശൈവ ഭക്തനായ വ്യാഘ്രപാദമുനി വൈഷ്ണവനാമം കേട്ടു കോപിച്ച് ഭീമന്റെ പിറകെ ഓടാന്‍ തുടങ്ങി. കോപിച്ചു വരുന്ന മുനിയെക്കണ്ട് ഭീമനും ഭയന്നു ഓടാന്‍ തുടങ്ങി. കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ ഭീമന്‍ ശ്രീകൃഷ്ണന്‍ ഏല്‍പ്പിച്ച രുദ്രാക്ഷം നിലത്തിട്ടു. രുദ്രാക്ഷം നിലത്തുവീണ സമയത്തു അതു ഒരു ശിവലിംഗമായി മാറി. കോപിച്ചു വന്ന മുനി ശിവലിംഗം കണ്ട് ഭക്തിപരവശനായി. ഉടന്‍ തന്നെ മുനി കുളിച്ച് ശുദ്ധനായി ശിവലിംഗത്തെ പൂജിക്കാന്‍ തുടങ്ങി.
സമയം ഭീമന്‍ വീണ്ടും മുനിയുടെ സമീപത്ത് വന്ന് "ഗോവിന്ദാ... ഗോപാലാ..." എന്നു വിളിക്കാന്‍ തുടങ്ങി. ഭീമന്റെ നാരായണ മന്ത്രം കേട്ട് കോപംവന്ന മുനി വീണ്ടും ഭീമന്റെ പിറകെ ഓടാന്‍ തുടങ്ങി. ഓട്ടത്തിനിടയില്‍ ഭീമന്‍ രണ്ടാമത്തെ രുദ്രാക്ഷം നിലത്തിട്ടു. രുദ്രാക്ഷം നിലത്തു വീണ ഉടനെ അതു ശിവലിംഗമായ് മാറി. കോപാക്രാന്തനായ മുനി ശിവലിംഗം കണ്ട് ശാന്തനായി അതിനെ പൂജിക്കാന്‍ തുടങ്ങി. ഈ വിധം 11 തവണ ഭീമന്‍ മുനിയെ പരീക്ഷിച്ചു കൊണ്ടിരുന്നു. ഈ 11 സ്ഥലങ്ങളില്‍ പിന്നീട് പ്രമുഖങ്ങളായ ശിവക്ഷേത്രങ്ങള്‍ ഉയര്‍ന്നു വന്നു. അവ തിരുമല, തിക്കുറിച്ചി, തൃപ്പരപ്പു്, തിരുനന്തിക്കര, പൊന്‍മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്കോട്, തിരുവിതാങ്കോട്, തൃപ്പന്നിക്കോട് എന്നിവയാണു. ഒടുവില്‍ കോപാകുലനായ മുനിയെപ്പേടിച്ചു ഭീമന്‍ തിരുനട്ടാലം എന്ന സ്ഥലത്തെത്തിച്ചേര്‍ന്നു. പന്ത്രണ്ടാമത്തെ രുദ്രാക്ഷം തിരുനട്ടാലത്ത് പ്രതിഷ്ഠിച്ചു. എന്നിട്ടും മുനിയുടെ കോപത്തിന് വിധേയനായ ഭീമന്‍ ശ്രീകൃഷ്ണനെ ധ്യാനിച്ചു. ഉടന്‍ ശ്രീകൃഷന്‍ പ്രത്യക്ഷനായി മുനിക്കു ശിവന്റെ രൂപത്തിലും ഭീമന് വിഷ്ണുവിന്റെ രൂപത്തിലും ദര്‍ശനം നല്‍കി. ഇതിനു ശേഷം അവിടെ ശങ്കരനാരായണ രൂപത്തിലും ഒരു പ്രതിഷ്ഠയുണ്ടായി. തുടര്‍ന്ന് ശ്രീകൃഷ്ണന്‍ മുനിയെ തൃപ്തനാക്കി അശ്വമേധയാഗത്തിനു കൊണ്ടുപോയി.
ഭീമന്‍ മുനിയുടെ സമീപത്തു നിന്നും ഓടിയതിനെ അനുസ്മരിച്ചുകൊണ്ടാണ് പിന്നീട് ശിവാലയഓട്ടം എന്ന സങ്കല്‍പം ഉടലെടുത്തത്.
തിരുമല മുതല്‍ തിരുനട്ടാലം വരെ വളരെ ചുരുങ്ങിയ സമയംകൊണ്ട് ഓടിയെത്തി ദര്‍ശനം നടത്തുന്നത് ഏറ്റവും പുണ്യമായി കരുതുന്നു. 12 ക്ഷേത്രങ്ങളിലും വ്യത്യസ്ത ഭാവങ്ങളിലാണ് ശിവപ്രതിഷ്ഠ.
ശിവാലയ ഓട്ടത്തില്‍ ഓടി ദര്‍ശനം നടത്തുന്ന ക്ഷേത്രങ്ങള്‍ :




1.തിരുമല മഹാദേവക്ഷേത്രം              
തിരുമല ക്ഷേത്രത്തില്‍ ശ്രീ പരമേശ്വരന്‍ ശൂലപാണി ഭാവത്തിലാണ് കുടിയിരിക്കുന്നത്. രാമായണം, മഹാഭാരതം എന്നിവയുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടു കിടക്കുന്നെന്നു ഭക്തര്‍ വിശ്വസിക്കുന്നു. 
തിനൊന്നാം നൂറ്റാണ്ടോളം പഴക്കം വരുന്ന ശിലാലിഖിതങ്ങള്‍ ഈ ക്ഷേത്രത്തില്‍ നിന്നും കണ്ടു കിട്ടിയിട്ടുണ്ട്. രാജേന്ദ്രചോളന്‍ ഒന്നാമന്റെ കാലത്തെക്കുറിച്ചുള്ള പരാമര്‍ശവും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. പുരാതന ശിലാലിഖിതപ്രകാരം ഈ ക്ഷേത്രം അറിയപ്പെട്ടത് മുഞ്ചിറൈ തിരുമലൈ തേവര്‍ എന്നാണ്.
എത്തിച്ചേരാനുള്ള വഴി                 
തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയില്‍ കുഴിത്തുറയ്ക്കു സമീപമുള്ള വെട്ടുവെന്നിയില്‍ നിന്നു തേങ്ങാപ്പട്ടണത്തേക്കുള്ള വഴിയില്‍ 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം .


 2.തിക്കുറിച്ചി ശിവക്ഷേത്രം                  
ശിവാലയഓട്ടത്തിലെ രണ്ടാമത്തെ ക്ഷേത്രമാണ് തിക്കുറിച്ചി ക്ഷേത്രം. താമ്രപര്‍ണി നദീതീരത്താണ് തിക്കുറിച്ചി ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുന്നുകളാള്‍ വലയിതമാണ് ഈ ക്ഷേത്രം. തമിഴിലെ ഐന്തിണകളില്‍ ഒന്നായ കുറിഞ്ഞി നിലമാണിത്. കുറിഞ്ഞി നിലത്തില്‍ നിന്നുമാണ് ഈ സ്ഥലത്തിനു കുറിച്ചി എന്ന പേരു ലഭിച്ചത്. നന്ദി വാഹനമില്ലാത്ത മഹാദേവ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.
എത്തിച്ചേരാനുള്ള വഴി                       
തിരുമലയില്‍ നിന്നു മാര്‍ത്താണ്ഡം പോലീസ് സ്റ്റേഷന്‍ റോഡിലെ പാലത്തിലൂടെ ഞാറാംവിളയിലെത്തി ചിതറാലിലേക്കുള്ള വഴിയില്‍ യാത്ര ചെയ്താല്‍ ക്ഷേത്രത്തിലെത്താം.

3. തൃപ്പരപ്പ്  ശിവക്ഷേത്രം                 
ശിവാലയ ഓട്ടത്തില്‍ മൂന്നാമതായുള്ള ക്ഷേത്രമാണ് തൃപ്പരപ്പ്. പ്രകൃതി രമണീ യത കനിഞ്ഞനുഗ്രഹിച്ച സ്ഥലം കൂടിയാണ് ഇവിടം. സംസ്കൃതത്തില്‍ ഈ സ്ഥലം ശ്രീ വിശാലപുരം എന്നാണ് അറിയപ്പെട്ടിരുന്നത്. കന്യാകുമാരി ജില്ലയിലെ കുഴിത്തു റയില്‍ നിന്നു 15 കിലോമീറ്റര്‍ കിഴക്കാണ് തൃപ്പരപ്പ്. ഈ ക്ഷേത്രത്തിന്റെ പാറക്കെട്ടുകളിലൂടെ ഒഴുകുന്ന കോതയാറ് മനോഹരമായ ദൃശ്യഭംഗിയെ പ്രദാനം ചെയ്യുന്നു. കോതയാറ് 50 അടി താഴ്ചയിലേക്കു നിപതിച്ച് സൃഷ്ടിക്കുന്ന വെള്ളച്ചാട്ടം ഏതൊരാളേയും ആകര്‍ഷിക്കാന്‍ പോന്നതാണ്. തൃപ്പരപ്പ് ക്ഷേത്രത്തിലെ അഭിഷേകജലം അന്തര്‍വാഹിനിയായി വെള്ളച്ചാട്ടത്തില്‍ ലയിക്കുന്നുവെന്നാണ് സങ്കല്‍പം. 1881ല്‍ ശ്രീ വിശാഖം തിരുനാള്‍ മഹാരാജാവ് ഇവിടെ ഒരു കല്‍മണ്ഡപം പണികഴിപ്പിച്ചിട്ടുണ്ട്. 
ഗദ്ഗുരു ആദി ശങ്കരാചാര്യര്‍ ഈ ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ദക്ഷനെ വധിച്ച വീരഭദ്രരൂപത്തിലാണ് പരമേശ്വരന്‍ ഇവിടെ കുടിയിരിക്കുന്നത്. പടിഞ്ഞാറ് ദര്‍ശനമായാണ് ഭഗവാന്‍ ദര്‍ശനമരുളുന്നത്. വടക്ക് അഭിമുഖമായി നന്ദിവാഹനം കുടികൊള്ളുന്നു.
ക്ഷേത്രത്തിനു പുറത്ത് വെണ്ണക്കണ്ണനും മുരുകനും ഭക്തരെ അനുഗ്രഹിക്കുന്നു.
തൃപ്പരപ്പ് ക്ഷേത്രത്തിനു ഒന്‍പതാം നൂറ്റാണ്ടോളം പഴക്കം കണക്കാക്കുന്നു. ആയ് രാജാവായ കരുനന്തടക്കന്റെ കാലത്ത് തയ്യാറാക്കിയ രണ്ടു ചെമ്പോലകളാണ് ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ട ഏറ്റവും പഴയ രേഖ. 
എത്തിച്ചേരാനുള്ള വഴി                   
തിക്കുറിച്ചിയില്‍ നിന്നും രണ്ട് വഴികളാണു തൃപ്പരപ്പിലേക്കുള്ളത്. 
ഒന്ന് -തിക്കുറിച്ചിയില്‍ നിന്നു ചിതറാല്‍ - അരുമന - കളിയല്‍ വഴി.
രണ്ട് -തിക്കുറിച്ചിയില്‍ നിന്നു ആറ്റൂര്‍ - തിരുവട്ടാര്‍ - കുലശേഖരം വഴി.


4. തിരുനന്തിക്കര  ശിവക്ഷേത്രം               
ശിവാലയ
ഓട്ടത്തിലെ നാലാമത്തെ ക്ഷേത്രമാണ് തിരുനന്തിക്കര ശിവക്ഷേത്രം. നന്തി ആറിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളീയ ക്ഷേത്ര ശില്‍പകലാ രീതിയിലാണ് തിരുനന്തിക്കര ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ശ്രീ കോവില്‍ വിമാനവും മറ്റും ഇതിനുദാഹരമാണ്. തിരുനന്തിക്കരയില്‍ നന്ദികേശ്വര രൂപത്തിലാണ് ശ്രീ പരമേശ്വരന്‍ ഇരുന്നരുളുന്നത്. ശിവക്ഷേത്രത്തിനു അഭിമുഖമായി ഒരു വിഷ്ണുക്ഷേത്രവും വടക്കു ഭാഗത്തായി ഒരു ഗുഹാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
എത്തിച്ചേരാനുള്ള വഴി                    
തൃപ്പരപ്പില്‍ നിന്നു കുലശേഖരം വഴി 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുനന്തിക്കരയിലെത്താം.



5. പൊന്‍മന ശിവക്ഷേത്രം                    
തിരുനന്തിക്കരയില്‍ ദര്‍ശനം നടത്തിയ ക്ഷേത്രമാണ് പൊന്‍മന. പാണ്ഡ്യരാജവംശവുമായി ഈ ക്ഷേത്രത്തിനു അഭേദ്യമായ ബന്ധമുണ്ടായിരുന്നതിന് തെളിവു കളുണ്ട്. പൊന്‍മനയിലെ ശിവന്‍ തീമ്പിലാധിപന്‍ എന്ന പേരിലാണറിയപ്പെടുന്നത്. തീമ്പന്‍ എന്ന ശിവഭക്തന് ദര്‍ശനം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഈ പേരുണ്ടായത്. പൊന്‍മനയ്ക്കടുത്തുള്ള മംഗലം എന്ന സ്ഥലം പഴയ നാഞ്ചിനാടിന്റെ അതിര്‍ത്തിയായി കണക്കാക്കുന്നു. മംഗലം മുതല്‍ മനക്കുടി വരെയായിരുന്നു പഴയ നാഞ്ചിനാട് വ്യാപിച്ചു കിടന്നത്.
എത്തിച്ചേരാനുള്ള വഴി                         
തിരുനന്തിക്കരയില്‍ നിന്നു കുലശേഖരം - പെരുഞ്ചാണി റോഡില്‍ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊന്‍മനയിലെത്താം.


6.പന്നിപ്പാകം                                        
ശിവാലയ ഓട്ടത്തില്‍ ആറാമ തായി വരുന്ന ക്ഷേത്രമാണ് പന്നിപ്പാകം.  പരന്നു കിടക്കുന്ന നെല്‍വയലുകള്‍ക്കും തലയുയര്‍ത്തി നില്‍ക്കുന്ന കുന്നുകള്‍ക്കുമിടയി ലാണ് പന്നിപ്പാകം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അര്‍ജുനന്‍ ശിവനില്‍ നിന്നും പാശുപതാസ്ത്രം നേടിയ കഥയുമായി ഈ ക്ഷേത്ര ഐതിഹ്യം ബന്ധപ്പെട്ടു കിടക്കുന്നു. അതില്‍ നിന്നാണത്രെ ഈ ക്ഷേത്രത്തിനു പന്നിപ്പാകം എന്ന പേരു ലഭിക്കാന്‍ കാരണം. ഈ ക്ഷേത്രത്തിനു സമീപത്തായി നെല്‍വയലുകള്‍ക്ക് നടുവിലായി കാട്ടാളന്‍ കോവില്‍ എന്നൊരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
എത്തിച്ചേരാനുള്ള വഴി                        
പൊന്‍മന നിന്നു വലിയാറ്റുമുഖം വഴി സഞ്ചരിച്ച് മുട്ടയ്ക്കാട് കവലയിലൂടെ പന്നിപ്പാകം ക്ഷേത്രത്തിലെത്താം.



7. കല്‍ക്കുളം ശിവക്ഷേത്രം               
ശിവാലയ ഓട്ടത്തിലെ ഏഴാമത്തെ ക്ഷേത്രമാണ് കല്‍ക്കുളം. ശ്രീ വര്‍ത്തമാനപുരം എന്നതായിരുന്നു ഈ സ്ഥലത്തിന്റെ പഴയ പേര്. പിന്നീട് കല്‍ക്കുളം എന്ന പേരില്‍ ഇവിടം അറിയപ്പെട്ടു. ക്രിസ്തുവര്‍ഷം 1744ല്‍ മാര്‍ത്തണ്ഡവര്‍മ മഹാരാജാവ് തന്റെ രാജ്യത്തിന്റെ തലസ്ഥാനമായി കല്‍ക്കുളം തിരഞ്ഞെടുക്കുകയും പിന്നീട് പത്മനാഭപുരം എന്നു നാമകരണം ചെയ്യുകയും ചെയ്തു. പത്മനാഭപുരത്ത് തമിഴ് മാതൃകയിലുള്ള നിരവധി ക്ഷേത്രങ്ങള്‍ കാണാം. 
പാര്‍വതീ സമേതനായ ശിവപ്രതിഷ്ഠയാണിവിടെ. ശിവാലയ ഓട്ടം നടക്കുന്ന 12 ശിവക്ഷേത്രങ്ങളില്‍ പാര്‍വതീ പ്രതിഷ്ഠയുള്ളതും രഥോത്സവം നടക്കുന്നതുമായ ഏക ക്ഷേത്രവും ഇതാണ്. ഇവിടുത്തെ പാര്‍വതീ പ്രതിഷ്ഠ ആനന്ദവല്ലി അമ്മന്‍ എന്നാണറിയപ്പെടുന്നത്. കല്‍ക്കുളം ക്ഷേത്രത്തിനു സമീപത്തായി വിശാലമായൊരു കുളവും സ്ഥിതി ചെയ്യുന്നു. ഇതിനടുത്തുള്ള രാമസ്വാമി ക്ഷേത്രം മരത്തില്‍ കൊത്തിവെച്ച രാമായണ കഥയാല്‍ പ്രസിദ്ധമാണ്.
എത്തിച്ചേരാനുള്ള വഴി                          
പന്നിപ്പാകത്തു നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്‍ക്കുളത്തെ ത്തിച്ചേരാം.

8.മേലാങ്കോട് ശിവക്ഷേത്രം                    
ല്‍ക്കുളം മഹാദേവരെ ദര്‍ശിച്ച് യാത്രയാവുന്ന ഭക്തര്‍ തുടര്‍ന്നെ ത്തുന്നത് മേലാങ്കോട് ശിവക്ഷേത്ര ത്തിലാണ്. സാക്ഷാല്‍ കാലകാല രൂപത്തിലാണ് പരമേശ്വരന്‍ ഇവിടെ കുടികൊള്ളുന്നത്. 8 ക്ഷേത്രങ്ങളുടെ സമുച്ചയമാണ് മേലാങ്കോട് ശിവക്ഷേത്രം.
എത്തിച്ചേരാനുള്ള വഴി                            
പത്മനാഭപുരത്തു നിന്നും 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മേലാങ്കോട് ക്ഷേത്രത്തിലെത്തിച്ചേരാം.

 

9. തിരുവിടൈക്കോട് ശിവക്ഷേത്രം           
ശിവാലയ ഓട്ടത്തിലെ ഒന്‍പതാമത്തെ ക്ഷേത്രമാണ് തിരുവിടൈക്കോട് ക്ഷേത്രം. 'വിടൈ' എന്ന പേരിന്റെ അര്‍ത്ഥം 'കാള' എന്നാണ്. ഈ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന കാള അഥവാ നന്ദി വിഗ്രഹത്തിനു ജീവന്‍ വെയ്ക്കുകയും ഈ അത്ഭുത കൃത്യത്തില്‍ നിന്നുമാണ് ക്ഷേത്രത്തിനു തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്നും ഒരു വിശ്വാസമുണ്ട്. 18 സിദ്ധന്‍മാരില്‍ ഒരാളായ എടൈക്കാടര്‍ സ്വര്‍ഗം പൂകിയത് ഈ ക്ഷേത്രത്തില്‍ നിന്നായിരുന്നുവെന്നും അങ്ങനെയാണു ഈ ക്ഷേത്രത്തിനു തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്നും മറ്റൊരു വിശ്വാസം. ചടയപ്പന്‍ അഥവാ ജടയപ്പന്‍ ആണു തിരുവിടൈക്കോട്ടെ പ്രതിഷ്ഠ.
എത്തിച്ചേരാനുള്ള വഴി                        
മേലാങ്കോട്ടു നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുവിടൈക്കോട് ക്ഷേത്രത്തിലെത്താം. നാഷണല്‍ ഹൈവെയില്‍ വില്ലുക്കുറിക്കു സമീപമാണു ക്ഷേത്രം.

10. തിരുവിതാംകോട് ശിവക്ഷേത്രം     

തിരുവിടൈക്കൊടില്‍ ദര്‍ശനം ക്ഴിഞ്ഞെത്തുന്ന ഭക്തരെ വരവേല്‍ക്കുന്ന പത്താമത്തെ ക്ഷേത്രമാണു തിരുവിതാംകോട് ശിവക്ഷേത്രം. തെക്കു വടക്കായി ഹരിയും ഹരനും ദര്‍ശനം നല്‍കുന്ന ദേവാലയമാണു തിരുവിതാംകോട്. ശിവപ്രതിഷ്ഠയുടെ ഇടതു വശത്തായി മഹാവിഷ്ണു കുടികൊള്ളുന്നു. ആയ്, വേല്‍ രാജവംശങ്ങളുമായി ബന്ധമുള്ള പ്രാചീന ക്ഷേത്രമാണു തിരുവിതാംകോട്. മൂന്നു ഏക്കറോളം വരുന്നതാണു ക്ഷേത്രസ്ഥലം.
എത്തിച്ചേരാനുള്ള വഴി                      
തിരുവിടൈക്കോടു നിന്നു തക്കല - കേരളപുരം വഴി തിരുവിതാംകോട് ക്ഷേത്രത്തിലെത്താം. 9 കിലോമീറ്റര്‍ ദൂരം.

11.തൃപ്പന്നിക്കോട് ശിവക്ഷേത്രം          
ശിവാലയ ഓട്ടത്തിലെ പതിനൊന്നാമത് ശിവക്ഷേത്രമാണു  തൃപ്പന്നിക്കോട്. മഹാവിഷ്ണുവിന്റെ വരാഹാവതാരവുമായി ബന്ധപ്പെട്ടതാണു ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം. വരാഹത്തിന്റെ തേറ്റ(കൊമ്പ്) മുറിച്ച രൂപത്തിലാണു ഇവിടുത്തെ പ്രതിഷ്ഠ. കേരള ക്ഷേത്ര ശില്‍പ മാതൃകയിലുള്ള ദ്വിതല ശ്രീകോവിലാണു ഇവിടെ.
എത്തിച്ചേരാനുള്ള വഴി                     
തിരുവിതാംകോട് നിന്നു കുഴിക്കോട് - പള്ളിയാടി വഴി ക്ഷേത്രത്തിലെത്താം. ഏതാണ്ട് 8 കിലോമീറ്റര്‍ .


12. തിരുനട്ടാലം ശിവക്ഷേത്രം        

ശിവാലയ ഓട്ടത്തിലെ പന്ത്രണ്ടാമത്തേതും അവസാനത്തേതുമായ ക്ഷേത്രമാണു തിരുനട്ടാലം ശിവക്ഷേത്രം. 12 ശിവാലയങ്ങളില്‍ ശങ്കരനാരായണ പ്രതിഷ്ഠയുള്ള ക്ഷേത്രവും ഇതാണു. ശൈവ-വൈഷ്ണവ സമന്വയത്തിന്റെ പ്രതീകമാവാം ഇവിടുത്തെ ശങ്കരനാരായണ പ്രതിഷ്ഠ എന്നു വിശ്വസിക്കുന്നു.  ശിവ പ്രതിഷ്ഠയും ശങ്കരനാരായണ പ്രതിഷ്ഠയുമുള്ള രണ്ട് ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. രണ്ടു ക്ഷേത്രങ്ങള്‍ക്കിടയിലായി ഒരു കുളവും കാണാം.  വട്ടെഴുത്തു ലിപിയിലുള്ള രണ്ട് രേഖകള്‍ ഇവിടെ നിന്നും കണ്ടെടുക്കുകയുണ്ടായി.
ശിവാലയ ഓട്ടം തിരുനട്ടാലം ക്ഷേത്രത്തിലെത്തി പരിസമാപിക്കുമ്പോള്‍ ഭക്തര്‍ ഒരു തിരിച്ചറിവിലേക്കെത്തുന്നു: പേരിലും രൂപത്തിലും പലതായാലും ഈശ്വര സങ്കല്‍പമെന്നതു ഒന്നിന്റെ തന്നെ വ്യത്യസ്ത വകഭദങ്ങളാണെന്നു്!
"ഗോവിന്ദ....ഗോപാല..." എന്ന നാമം ജപിച്ച് ഭക്തര്‍ 12 ശിവാലയങ്ങളിലെ ദര്‍ശന പുണ്യവുമായി തങ്ങളുടെ ഗൃഹങ്ങളിലേക്കു മടങ്ങുന്നു.
എത്തിച്ചേരാനുള്ള വഴി                          
തൃപ്പന്നിക്കോടു നിന്നു 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുനട്ടാല ത്തെത്താം.
മഃശിവായ!