കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Wednesday, August 19, 2015

ശാരദ്വതന്റെ സങ്കടം

(ഗർഭിണിയാണെന്നറിഞ്ഞ ശകുന്തളയെ ദുഷ്യന്തന്റെ രാജധാനിയിലേക്ക് അനുഗമിച്ച ഒരു താപസൻ ശാരദ്വതൻ ആയിരുന്നു)
കണ്വാശ്രമത്തിലെ താപസ നോവിന്റെ
വഴികളിൽ കണ്ണുനീർ പുണ്യാഹമാകയോ?
സുകൃതക്ഷയങ്ങളിൽ ശാപവാക്കിയലുന്നൊ-
രാശ്രമ കന്യകേ നീ മറന്നീടുക!
അഭയം തിരക്കി നീ യാത്രയാകുന്നോരീ
അപശകുന വേളയിൽ വഴികാട്ടിയല്ലൊ ഞാൻ !
ഇനി നിനെക്കെന്തിനീ സ്മേര സായന്തനം,
ഇനി നിനെക്കെന്തിനീയാർദ്ര ശാകുന്തളം!
പിന്നിൽ കൊരുക്കേണ്ട നിന്റെ കണ്മുനകളിൽ -
തുന്നിയ സ്വപ്‌നങ്ങൾ , മുന്നേ നടക്ക നീ ...
മുനി കവാടങ്ങൾ, ശ്രുതി ചേർന്ന പകലുകൾ ,
മൃതി കടക്കാ തപസ്സിൻ യാഗശാലകൾ ,
അരണികൾ കടയുന്ന കാറ്റിന്റെ സീൽക്കാര-
മവിരാമമായ് പൊങ്ങിയുയരും പ്രസന്നത,
ചമതയെരിയുന്ന ഹോമ കുണ്ഡങ്ങളിൽ
ചമയമഴിയും ഹവിസ്സിന്റെ സ്നിഗ്ധത,
കണ്ണെഴുതിക്കളിക്കുന്ന മാൻ പേടകൾ ,
പർണ്ണ ശാലയ്ക്കലങ്കാര ഭൂഷകൾ
അവിടെയാരും കൊതിക്കുന്ന ജ്യോത്സ്നയായ്
തോഴിമാരൊത്തു നീ വളർന്നംബികേ ...
ഒരു വേള,യൊരു വേള തങ്ങളിൽ തങ്ങളിൽ
ഇണചേർന്നു നീങ്ങുന്ന ഹരിണങ്ങൾ മാതിരി ,
ഭൂർജ പത്രങ്ങളിൽ കാമലിഖിതങ്ങൾക്കു
ഭാഷണം തേടുന്ന ശിശിരങ്ങൾ മാതിരി ,
നിറനിലാവണി ചേർത്തൊരാമ്പലിൻ പൊയ്കയിൽ
കളഹംസ ഗീതികൾ പൊഴിയുന്ന മാതിരി ,
നീ മനസ്സിൽ ചാപ ബാണം കുലച്ചുവോ,
നീ നഭസ്സിൽ സ്നേഹ താരം കൊരുത്തുവോ?
ദയിത, നീയെപ്പൊഴോ നഗര കാമനകൾക്കു
ദർഭ മുനയാൽ കടക്കണ്ണെറിഞ്ഞുവോ?
പഴയതെല്ലാം കടങ്കഥ കന്യകേ,
ചുഴികളലയുന്ന ജീവിതത്തിൻ പൊരുൾ -
ഇവിടെയാര്‍ക്കും നിരൂപിച്ചു തങ്ങളില്‍
ഉപസംഹരിക്കാന്‍ കഴിഞ്ഞില്ലിതു വരെ!
ഇനി നിനെക്കെന്തിനീ സ്മേര സായന്തനം,
ഇനി നിനെക്കെന്തിനീയാർദ്ര ശാകുന്തളം!
വേദങ്ങളും വാദ്യഘോഷങ്ങളും വെറുതെ
മന്ത്രങ്ങളും ശാന്തി കർമങ്ങളും വെറുതെ
കാവിപ്പുതപ്പിന്റെയന്തരംഗങ്ങളിൽ
കാമനകൾ സ്വപ്‌നങ്ങൾ നെയ്യുന്നതും വെറുതെ
അറിവിന്റെയുന്മത്ത നാരായ ലിപികളിൽ
അറിയാമപരനെയെന്നതെല്ലാം വെറുതെ
സ്വപ്നങ്ങളും വെറുതെ, ബന്ധങ്ങളും വെറുതെ
സ്വർഗങ്ങൾ മോഹിച്ച യജ്ഞങ്ങളും വെറുതെ
നാലു വേദങ്ങ,ളസംഖ്യം പുരാണങ്ങൾ
നാട്ടു നടപ്പിന്റെ പാഠങ്ങളും വെറുതെ
നാവിൽ രുചിയ്ക്കാത്ത സ്മാർത്ഥങ്ങളും വെറുതെ
നോവിൽ ചിരം മൂകസാക്ഷിയോ ജീവിതം?
ഇവിടെയിളവേൽക്കാം നമുക്കിനിയൊരു മാത്ര
ഇനിയുണ്ടു താണ്ടുവാൻ കാതങ്ങൾ മുന്നിലായ്
ഇനി മറന്നേക്കാം, മനസ്സിന്റെ ജാലകം
ഇരുളിനാൽ ബന്ധിച്ചു ഞാനുമലഞ്ഞിടാം ....

No comments: